കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയം

single-img
29 September 2024

കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഒരുങ്ങുന്നു . സംസ്ഥാനത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്തരവിട്ടു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ബാർഹ് 1 & 2 നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക.

സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം കെ എസ് ഇ ബി ചെയർമാൻ – മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഊർജ്ജ വകുപ്പ് സെക്രട്ടറിയെയും ജോയിൻ്റ് സെക്രട്ടറിമാരെയും സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയെപ്പറ്റി വിശദീകരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഊർജ്ജമന്ത്രാലയവുമായി നിരന്തരമായ കത്തിടപാടുകൾ നടത്തുകയും ചെയ്തു. വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഇപ്പോൾ 177 മെഗാവാട്ട് വൈദ്യുതി അനുവദിക്കാൻ തീരുമാനമായിട്ടുള്ളത്.

ഈ വർഷം ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെയാണ് വൈദ്യുതി ലഭ്യമാവുക. വേനൽക്കാലം വരുമ്പോഴുള്ള വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇത് വലിയതോതിൽ കേരളത്തിന് സഹായകമാകും. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ, യൂണിറ്റിന് 5 രൂപയിൽ താഴെ വൈകീട്ട് 6 മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭിക്കും എന്ന സവിശേഷതയുമുണ്ട്.

ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെയും കെ എസ് ഇ ബിയുടെയും പരിശ്രമത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തോട് കൂടുതൽ വൈദ്യുതി അനുവദിക്കാൻ അഭ്യർത്ഥിച്ചത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേക്കു കൂടി ഈ വൈദ്യുതി ലഭ്യമാക്കണമെന്ന് കെ എസ് ഇ ബി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.