35 കാരി കുത്തേറ്റു മരിച്ചു; 71 കാരനായ ഭര്‍ത്താവും വാടകക്കൊലയാളികളും അറസ്റ്റില്‍

single-img
18 May 2023

ന്യൂഡല്‍ഹി: 35 കാരിയായ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ 71 കാരനായ ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കൊലപാതകം. നിരവധി കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നത്.

സംഭവത്തില്‍ യുവതിയുടെ 71 കാരനായ ഭര്‍ത്താവാണ് കൊലപാതകം ആസൂത്രണം നടത്തിയതെന്നും, രണ്ടു വാടകക്കൊലയാളികളെക്കൊണ്ട് കൃത്യം നടപ്പാക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞവര്‍ഷം നവംബറിലാണ് 71 കാരനായ എസ്‌കെ ഗുപ്ത യുവതിയെ വിവാഹം കഴിക്കുന്നത്.

സെറിബ്രല്‍ പാള്‍സി രോഗത്തെത്തുടര്‍ന്ന് ശാരീരിക വൈകല്യമുള്ള ഇയാളുടെ മകന്‍ അമിതിനെ (45) പരിചരിക്കുക കൂടി ലക്ഷ്യമിട്ടാണ് ഗുപ്ത യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ മകനെ പരിചരിക്കാന്‍ യുവതി തയ്യാറായില്ല.

ഇതോടെ വിവാഹമോചനത്തിന് ഗുപ്ത യുവതിയോട് ആവശ്യപ്പെട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരം തന്നാല്‍ മാത്രമേ വിവാഹമോചനത്തിന് തയ്യാറാകൂ എന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുപ്ത ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. കൃത്യം നടത്താനായി മകന്‍ അമിതിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വിപിനെ ഗുപ്ത സമീപിച്ചു. 10 ലക്ഷം രൂപയാണ് വിപിന് വാഗ്ദാനം ചെയ്തത്. 2.40 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപിനും സഹായി ഹിമാന്‍ഷുവും ചേര്‍ന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഗുഢാലോചനയില്‍ ഗുപ്തയുടെ മകന്‍ അമിതും പങ്കാളിയായിരുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഗുപ്ത, മകന്‍ അമിത്, വാടകക്കൊലയാളികളായ വിപിന്‍ സേത്തി (45), ഹിമാന്‍ഷു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.