പോലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്; ഇവരാണ് സാധനം കൊണ്ടുവരുന്നത്: പിവി അൻവർ

single-img
30 September 2024

വ്യവസായിയായ മാമിയുടെ തിരോധാന കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന വിശദീകരണ പൊതുയോഗത്തില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ഈ ആരോപണം. ഇപ്പോഴുള്ള അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കേസില്‍ ഇനി ഒന്നും തെളിയിക്കപ്പെടില്ലെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപിക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം എസ്.പി സുജിത് ദാസിനെതിരേയും പി.വി. അൻവർ ആരോപണം ഉന്നയിച്ചു. എം.ഡി.എം.എ. കേസിൽ നൂറിലേറെ ചെറുപ്പക്കാരെയാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്. ഇവരാണ് സാധനം കൊണ്ടുവരുന്നത്. ഇവരാണ് ഏജന്റുമാരെ ഏൽപ്പിക്കുന്നത്. പണം മുടക്കുന്നതും ലാഭം എടുക്കുന്നതും ഇവരാണ്.

എന്നാൽ, കേസ് വേണം എന്നതുകൊണ്ട് നിരപരാധികളായ ചെറുപ്പക്കാരെ സുജിത് ദാസ് കുടുക്കുകയാണ്. പൊതുജനങ്ങളുടെമുമ്പിൽ, സർക്കാരിന് മുമ്പിൽ ഏറ്റവും കൂടുതൽ എം.ഡി.എം.എ. പിടിച്ചവൻ, ഏറ്റവും കൂടുതൽ സ്വർണം പിടിച്ചവൻ. രാഷ്ട്രപതി അവാർഡ് അല്ല, യുണൈറ്റഡ് നേഷൻസിന്റെ അവാർഡ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം, പി.വി. അൻവർ പറഞ്ഞു.