തേങ്കുറുശി ദുരഭിമാനകൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ; തൃപ്തരല്ലെന്ന് കുടുംബം

single-img
28 October 2024

തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ വിധി പറഞ്ഞ് കോടതി. പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതര ജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88–ാം ദിവസം ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്. 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാർ. കെ.സുരേഷ്കുമാർ അമ്മാവനുമാണ്. 2020 ഡിസംബർ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു ആണു കേസ് പരിഗണിച്ചത്. പ്രതികൾക്ക് നൽകിയ ശിക്ഷയിൽ തൃപ്തരല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും ഹരിതയും കുടുംബവും പ്രതികരിച്ചു.

ഇപ്പോഴും ജീവന് ഭീഷണിയുണ്ടെന്നും പ്രതികൾ പുറത്തിറങ്ങിയാൽ തന്നേയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും ഹരിത മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ട അനീഷിൻ്റെ കുടുംബാംഗങ്ങൾക്കു ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖൻ, കെ.രാധ എന്നിവർ ആവശ്യപ്പെട്ടു. അനീഷിൻ്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഈ മാസം 25-ന് പ്രഖ്യാപിച്ചിരുന്നു.

പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞിരുന്നു.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. വിവാഹത്തിന്‍റെ 88-ാം നാളിലാണ് അനീഷ് കുത്തേറ്റ്‌ മരിച്ചത്.

പെയിൻ്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി ഹരിത വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ജാതി വ്യത്യാസത്തിന്റെ പേരില്‍ ഇരുവരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

മൂന്ന് മാസത്തെ പക മനസ്സില്‍ സൂക്ഷിച്ച പ്രതികൾ അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. സമീപത്തുള്ള കടയില്‍ സോഡ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്കൂൾ പഠനകാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.