ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് നിര്‍മ്മാണ യൂണിറ്റ് അടച്ചിടാന്‍ നിര്‍ദേശം

single-img
30 December 2022

ദില്ലി : ഉസ്ബകിസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് നിര്‍മ്മാണ യൂണിറ്റ് അടച്ചിടാന്‍ നിര്‍ദേശം.

നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക്കില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മരുന്ന് നിര്‍മ്മാണ കമ്ബനിയുടെ ഉസ്ബകിസ്ഥാനിലെ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തതായാണ് സൂചന ഇവര്‍ക്ക് ആവശ്യമായ നിയമ സഹായം സര്‍ക്കാര്‍ നല്‍കും. ഡിജിസിഐ നടത്തുന്ന അന്വേഷണങ്ങളുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച ഡോക് വണ്‍ മാക്സ് സിറപ്പിനെതിരെയാണ് പരാതി. ഈ മരുന്ന് കഴിച്ച 18 കുട്ടികള്‍ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എഥിലിന്‍ ഗ്ലൈസോള്‍ എന്ന അപകടകരമായ രാസപദാര്‍ത്ഥം മരുന്നില്‍ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.