ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തത്: ഗവർണർ
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളെല്ലാം താൻ നേരത്തെ തന്നെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാൽ ഈ ബില്ലുകളുമായി ബന്ധപ്പെട്ട് പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ഗവർണർ വിശദീകരിച്ചു.
കേരളം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു.
ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്.