ജഗതിശ്രീകുമാറിന്റെ ചികിത്സ മാസങ്ങള്‍ നീളും
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ചികിത്സ മാസങ്ങള്‍ നീളുമെന്നാണ് സൂചന. വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ വലതുവശം തളര്‍ന്നു പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലതുകാല്‍ അനക്കുന്നത് ആശാവഹമായ ലക്ഷണമാണെന്ന് ഡോക്ടര്‍ പറഞ്ഞു. വലതുകാലിലെ അനക്കം കൈയിലേയ്ക്കും ആവിടെ നിന്ന് സംസാരശേഷിയിലേയ്ക്കുമെത്തുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാർ
വാഹനാപടകത്തിലുണ്ടായ ആഘാതത്തില്‍ ജഗതിയുടെ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് ആദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാക്കുന്നതെന്ന് ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. ഒരുതരം അബോധാവസ്ഥയിലാണ് അദ്ദേഹം. എല്ലുകളുടെ പൊട്ടലുകളും ശരീരത്തിലെ മുറിവുകളും ഭേദമായി വരികയാണ്. ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. ആരേയും തിരിച്ചറിയുന്നില്ല. ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാരാണ് നിലവില്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
കാലിക്കറ്റ് സര്‍വകാലശാലയ്ക്കടുത്തു വെച്ച് മാർച്ച് പത്തിനാണ് ജഗതിശ്രീകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഏപ്രില്‍ 12 വരെ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.