കെജ്രിവാളിന് വീണ്ടും കരണത്തടി;ഓട്ടോ ഡ്രൈവറാണ് കെജ്‌രിവാളിനെ മര്‍ദിച്ചത്
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ്ടും അടിയേറ്റു. ചൊവ്വാഴ്ച തുറന്ന ജീപ്പിൽ സൗത്ത് ഡെല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു കെജ്‌രിവാള്‍.ഇതിനിടയിൽ കെജ്‌രിവാളിന്റെ അടുത്തെത്തിയ ഒരു ഓട്ടോഡ്രൈവര്‍ നേതാവിന് മാലയിട്ടതിനുശേഷം വലതു ചെകിട്ടത്ത് ആഞ്ഞടിക്കുകയായിരുന്നു.
കണ്ണിന് താഴെയാണ് കെജ്രിവാളിന് അടികിട്ടിയത്. ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിച്ച ശേഷം പോലീസില്‍ ഏല്‍പിച്ചു. ഇയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അഭ്യൂഹമുണ്ട്.
എന്തിനാണ് താനിങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ കെജ്‌രിവാളിനെ അടിച്ചതെന്ന് മർദ്ദിച്ച ഓട്ടോ ഡ്രൈവർ പോലീസിൽ മൊഴി നൽകി
തെക്കന്‍ ദില്ലിയിലെ ദക്ഷിണ്‍പുരിയിലും കഴിഞ്ഞ ദിവസം കെജ്രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്തുന്നതിനിടെയും കെജ്രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു.
അക്രമം കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്നും. അവസാനശ്വാസം വരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും എന്നും ആക്രമണത്തിനു ശേഷം കെജ്രിവാൾ പ്രതികരിച്ചു.