നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ഹർജിയില്‍ അഹമ്മദാബാദ് കോടതി റിപ്പോര്‍ട്ട് തേടി
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ഹർജിയില്‍ അഹമ്മദാബാദ് കോടതി റിപ്പോര്‍ട്ട് തേടി. 2012 നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച വ്യക്തിവിവര സത്യവാങ്മൂലത്തില്‍ വിവാഹിതനാണോ എന്ന കോളം മോദി ഒഴിച്ചിട്ടിരുന്നു. എന്നാല്‍, 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവാഹിതനാണെന്ന് മോദി വ്യക്തമാക്കി.
സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ നിഷാന്ത് വര്‍മ മോദിക്കെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി റാണിപ് പൊലീസിനെ സമീപിച്ചു. കൂടാതെ മണിനഗര്‍ നിയമസഭാ മണ്ഡലത്തിലെ 2012ലെ തെരഞ്ഞെടുപ്പ് വരണാധികാരിയായ പി.കെ ജദേജയെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊലീസ് കേസെടുക്കാത്തിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ അഹമ്മദാബാദ് കോടതിയെ സമീപിച്ചത്.അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.എം ഷെയ്ക് ആണ് പൊലീസ് റിപ്പോര്‍ട്ട് തേടിയത്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.