മൃഗശാലയില്‍ നിന്നും മോഷണം പോയ സിംഹത്തെ തിരിച്ചു കിട്ടി
ബ്രസീല്‍ : ബ്രസീലിലെ മൃഗശാലയിൽ നിന്ന് മോഷണം പോയ സിംഹത്തെ തിരിച്ചു കിട്ടിയതായി പോലീസ് അറിയിച്ചു.. സാവോപോളയ്ക്കു സമീപത്തെ ഒരു മൃഗശാലയില്‍ നിന്നാണ് റാവല്‍ എന്ന് പേരുള്ള സിംഹം മോഷണം പോയത്.
മൃഗശാലയില്‍ നിന്നും 320 മൈല്‍ അകലെയുള്ള ഒരു ഫാമില്‍ നിന്നാണ് സിംഹത്തെ കണ്ടെടുത്തത്.ഈ ഫാമിന്റെ ഉടമസ്ഥനും മൃഗശാലയുടെ ഉടമസ്ഥനുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.മോഷണം സിംഹത്തിന്റെ ആദ്യ ഉടമസ്ഥര്‍ ഈ ഫാം നടത്തുന്നവര്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.സംഭവവുമായി ബന്ധപ്പെട്ട് ഫാമിന്ലെ ഒരു കെയര്‍ ടെയ്ക്കറെ പോലീസ് കസ്റ്റഡിയിലെടുത്തു.ഫാമിന്റെ ഉടമസ്ഥനോട് അധികൃതരുടെ മുന്നില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
660 പൌണ്ട് ഭാരമുള്ള സിംഹത്തെ മയക്കുവെടിവച്ച് മയക്കിയശേഷമാണ് കടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് മോഷണത്തിനുപിന്നിൽ പ്രവർത്തിച്ചതെന്നാണ് വ്യക്തമായത്. മയങ്ങിവീണ സിംഹത്തെ കൂടിന്റെ വാതിൽ പൊളിച്ച് പുറത്തെത്തിച്ചശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ഓസ്‌വാള്‍ഡോ ഗാര്‍സിയ എന്നയാളുടെ ഉടമസ്ഥതയിലുള്ള സാവോ ഫ്രാന്‍സിസ്കോ ഡി അസീസ് എന്ന മൃഗശാലയിലാണ് മോഷണം നടന്നത്.ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത്.അഞ്ചുവര്‍ഷമായി രാവലിനെ താനാണ് വളര്‍ത്തുന്നതെന്നും റാവല്‍ തനിക്കു ഒരു മകനെപ്പോലെയാണെന്നും ഗാര്‍സിയ പറഞ്ഞു.