നിതാരി കൂട്ടക്കൊല കേസ് :സുരീന്ദർ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
നിതാരി കൂട്ടക്കൊല കേസിൽ വധശിക്ഷ വിധിക്കപ്പെട്ട സുരീന്ദർ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റീസ് എച്ച്.എൽ.ദത്തുവിന്റെ വീട്ടിൽ വച്ചു നടന്ന വാദത്തിനു ശേഷമാണ് ശിക്ഷ സ്റ്റേ ചെയ്തത്.
വെള്ളിയാഴ്ചയാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ സ്റ്റേ ചെയ്ത കാര്യം മീററ്റ് ജയിൽ സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇനി കോലിയുടെ പുന:പരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേട്ട ശേഷമെ ശിക്ഷ നടപ്പാക്കുകയുള്ളൂ.
വധശിക്ഷ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാൽ ഒരു മാസത്തിനുള്ളിൽ പുതിയ ഹർജി നൽകാമെന്ന് അത് തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നും ഈ മാസം രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.ഈ വിധിയുടെ അടിസ്ഥാനത്തിലാണ് കോലിയുടെ അഭിഭാഷകൻ വീണ്ടും കോടതിയെ സമീപിച്ചത്. കോലിയുടെ പുന:പരിശോധനാ ഹർജി തള്ളിയതാണെന്നും വീണ്ടും ഹർജി സമർപ്പിക്കാനുള്ള അവകാശമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
തുടർന്നാണ് ശിക്ഷ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഉത്തർപ്രദേശിലെ നോയിഡയ്ക്കടുത്ത് നിതാരിയിൽ വ്യവസായിയായ മൊനീന്ദർ സിംഗിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന കോലി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചുകൊന്ന കേസിലാണ് അറസ്റ്റിലായത്.