മനോജ് വധം:ഇന്ത്യയിലെ മുഴുവന്‍ ആര്‍.എസ്.എസ്. ശാഖകളിലും വിക്രമന്റെ ഫോട്ടോയും വിവരങ്ങളും അടങ്ങിയ ചിത്രം പതിപ്പിച്ചു
ആർ.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കിഴക്കേ കതിരൂരിലെ ഇളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ വിക്രമന്റെ ഫോട്ടോയും വിവരങ്ങളും ഇന്ത്യയിലെ മുഴുവന്‍ ആര്‍.എസ്.എസ്. ശാഖാ കേന്ദ്രങ്ങളിലും പതിപ്പിച്ചു. വിക്രമനെ ജീവനോടെ പിടികൂടി പരിക്കുകൂടാതെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കാനാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ നിര്‍ദേശം. ആര്‍.എസ്.എസ്. നേതൃത്വംതന്നെയാണ് ഫോട്ടോ പതിച്ച നോട്ടീസ് തയ്യാറാക്കിയത്.
ഇതിനിടെ, മുഖ്യപ്രതി വിക്രമനെ കോടതിയിൽ ഹാജരാക്കാൻ അണിയറയിൽ ശ്രമം തുടങ്ങി. തലശേരിയിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെയാണ് കോടതിയിൽ ഹാജരാക്കുക. കൊലപാതകത്തിനിടെ ആഴത്തിൽ മുറിവേറ്റ വിക്രമൻ സംസ്ഥാനത്തിന് പുറത്തുകടന്നുവെന്ന് പൊലീസ് പറയുമ്പോഴും പാർട്ടി ഗ്രാമങ്ങളിൽ അന്വേഷണം നടന്നുവരികയാണ്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് മനോജിനെ വെട്ടിക്കൊന്നതെന്ന് പൊലീസ് പറയുന്നു. നേരത്തെ കിഴക്കെ കതിരൂരിലെ ഒരു വിവാഹ വീടുകേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. നാൽപ്പതോളം പേർ കൊലപാതകവുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.