പത്തൊന്‍പതാമത് കേരള രാജ്യന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം അർജന്റീനിയൻ സിനിമ റഫ്യൂജിയാഡോയ്ക്ക്

single-img
19 December 2014

iപത്തൊന്‍പതാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഡീഗോ ലര്‍മാന്‍ സംവിധാനം ചെയ്ത അർജന്റീനിയൻ സിനിമയായ റഫ്യൂജിയാഡോയ്ക്ക് ലഭിച്ചു.ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും പുരസ്‌കാര തുകയായ15 ലക്ഷം രൂപ തുല്യമായി പങ്കിടും.

 
മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് ഹുസൈന്‍ ഷഹാബി അര്‍ഹനായി.നാല് ലക്ഷം രുപയാണ് സമ്മാനത്തുക. ജാപ്പനീസ് ചിത്രമായ സമ്മര്‍ ക്വാട്ടോയുടെ സംവിധായകന്‍ ഹിറോഷി ടോഡയാണ് മികച്ച സംവിധായകനുള്ള രജത ചകോരം. മികച്ച പ്രേക്ഷകചിത്രത്തിനുള്ള പുരസ്കാരം സജിന്‍ ബാബു സംവിധാനം ചെയ്ത ‘അസ്തമയം വരെ’ നേടി.സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.മലയാള ചിത്രങ്ങളില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കത്തിന് രണ്ട് അവാര്‍ഡ് ലഭിച്ചു.

 

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും അവാര്‍ഡുകളാണ് ഒരാള്‍പ്പൊക്കത്തിന് ലഭിച്ചത്.അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രമായി ഹിഷാം ലസ്രി സംവിധാനം ചെയ്ത ‘ദേ ആര്‍ ദ ഡോഗ്‌സ്’ നേടി.

മലയാളം ഫിലിം മാര്‍ക്കറ്റിന്റെ ഭാഗമായ സര്‍ട്ടിഫിക്കറ്റ് ഒഫ് എക്‌സലന്‍സ് അവാർഡിന് സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ, പി.പി.സുദേവന്റെ സി.ആര്‍ നം. 89, കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, സിദ്ധാര്‍ത്ഥ് ശിവയുടെ സഹീര്‍ എന്നിവ അർഹമായി.

 

പൊഫ. ഷീ ഫെയ് ചെയര്‍മാനും, റെയ്‌സ് ക്ലെയ്ക്, ക്ലോസ് ഏഡര്‍, ലോറന്‍സ് കാഡിഷ്, സുമിത്രാ ഭാവെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.ചലച്ചിത്രോത്സവത്തിന്റെ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ സജീവിനും കേരള കൗമുദിയിലെ സി.പി ശ്രീഹര്‍ഷനും പങ്കിട്ടു.