സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിനെ അറസ്റ്റു ചെയ്യുന്നത് 19വരെ സുപ്രീംകോടതി തടഞ്ഞു
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായുള്ള ഗുൽബർഗ സൊസൈറ്റി ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദയുടെ അറസ്റ്റിനുള്ള സ്റ്റേ സുപ്രീംകോടതി ഫെബ്രുവരി 19 വരെ നീട്ടി.ഗുജറാത്തിലെ കലാപക്കേസുകളിൽ ഗുജറാത്ത് സര്‍ക്കാരിനെതിരെയും മോഡിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യ പ്രവർത്തകയാണു ടീസ്ത.ഇതിനു പ്രതികാരമായാണു ടീസ്ത സെതൽവാദിനെതിരെ കള്ളക്കേസ് എടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ടീസ്ത നൽകിയ മുൻകൂർ ജാമ്യാഹർജി പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ടീസ്തയുടെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും ഗുജറാത്ത് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ജാമ്യഹർജി 19ന് വീണ്ടും പരിഗണിക്കും.
അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് പൊലീസ് ടീസ്തയുടെ വസതിയിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് പുറത്ത് വന്നത്.
മുൻ മാനവ വിഭവശേഷി വികസന മന്ത്രി കപില്‍ സിബലാണ് ടീസ്തക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേര്‍ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നു.ഗുൽബർഗ കൂട്ടക്കാലയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരിൽ പിരിച്ചെടുത്ത 1.51 കോടി രൂപ നൽകിയില്ലെന്നാണു ടീസ്തയ്ക്ക് എതിരായ ആരോപണം