സോളാര്‍ കേസ്; മുഖ്യമന്ത്രിയുടെ പങ്ക് തെളിയുക്കുന്ന ഫോണ്‍ സംഭാഷണം സിപിഎമ്മിന്റെ പക്കലുണ്ടെന്ന് തോമസ് ഐസക്
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയുക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്ന് മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും തോമസ് ഐസക്. ഇതേകുറിച്ചുള്ള വിവരങ്ങൾ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുമ്പില്‍ അദ്ദേഹം മൊഴി നല്‍കി.മുഖ്യമന്ത്രിക്ക് സരിതയുടെയും ബിജുവിന്റെയും കമ്പനിയില്‍ ഓഹരിയുണ്ടായിരുന്നുവെന്ന് കരുതുന്നില്ല. എന്നാല്‍ ആ കമ്പനിക്ക് വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കുക എന്ന റോളാണ് അദ്ദേഹം വഹിച്ചത്.
മുഖ്യമന്ത്രിയെ മാത്രമല്ല, മറ്റ് പലരേയും അപകീര്‍ത്തിപ്പെടുന്നതാണ് വിവരങ്ങള്‍ എന്നാണ് ഐസക് പറയുന്നത്. സോളാര്‍ കമ്മീഷന് മൊഴി നല്‍കിയപ്പോഴാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. സരിതയുമായി ബന്ധമില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് സരിത സമ്മതിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ് സി.പി.എമ്മിന്റെ പക്കലുണ്ടെന്നും. സജിയുമായുള്ള ഫോണ്‍ വിളിയിലാണ് സരിത ഇതു പറയുന്നത്. ഒട്ടേറെ അശ്ലീലകരമായ കാര്യങ്ങളും ഇതിനൊപ്പം സരിത പറയുന്നുണ്ടെന്നതിനാല്‍ ആ ടേപ്പ് സോളാര്‍ കേസിലും തിരഞ്ഞെടുപ്പിലും ഉപയോഗിക്കേണ്ടെന്ന് തങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടി ആ രേഖ പുറത്ത് വിട്ടാല്‍ മറ്റ് പലരേയും കൂടി അത് അപകീര്‍ത്തിപ്പെടും എന്നതിനാലാണ് രേഖകള്‍ പുറത്ത് വിടേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്. സരിത മുഖ്യമന്ത്രിയെ കണ്ട സംഭവവും, ആഭ്യന്തര മന്ത്രിയേ ഫോണില്‍ വിളിച്ചിരുന്ന കാര്യവും ഒക്കെ തോമസ് ഐസക്ക് കമ്മീഷന് മുന്നില്‍ ഉന്നയിച്ചുണ്ട്. കൂടാതെ മുഖ്യമന്ത്രി ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്ന് സരിതയെയും തിരിച്ചും വിളിച്ചതിന്‍റെ രേഖകളും കമ്മീഷന് കൈമാറി.
2013 മാര്‍ച്ച് 20 ന് സരിതക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അറസ്റ്റിന് മുമ്പ് പല തവണ ആഭ്യന്തരമന്ത്രിയേയും അദ്ദേഹത്തിന്റെ പിഎയേയും സെക്രട്ടറിയേയും സരിത പല തവണ വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് മൊഴി നല്‍കി.
പെരുമ്പാവൂര്‍ കേസില്‍ പോലീസ് അറസ്റ്റിനു മുമ്പ് സരിത തിരുവഞ്ചൂരിനെ വിളിച്ചിട്ടുണ്ട്. തുടര്‍ന്ന് മന്ത്രിയുെട പേഴ്‌സണല്‍ സ്റ്റാഫ് തിരിച്ച് സരിതയെയും വിളിച്ചിട്ടുണ്ട്. സരിതയെ അറസ്റ്റ് ചെയ്യുന്നതിന് തലശ്ശേരിയില്‍ നിന്നുള്ള പോലീസ് ടീം പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ തിരിച്ചു പോകേണ്ടി വന്നു. തുടര്‍ന്ന് ആ പോലീസ് ടീമിനെ സ്ഥലം മാറ്റുകയും ചെയ്തു.