ജി.കാർത്തികേയന് കേരളത്തിന്റെ യാത്രാമൊഴി
ശനിയാഴ്ച അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന് കേരളത്തിന്റെ യാത്രാമൊഴി.രാവിലെ ഒന്പതു മണിയോടെ നിയമസഭയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ രാഷ്ട്രീയ രംഗത്തെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
പത്തു മണിയോടെ മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു.ഔദ്യോഗിക വസതയില്‍ നിന്നും നിയമസഭയിലേക്ക് കാര്‍ത്തികേയന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും മറ്റുസഹപ്രവര്‍ത്തകരും അനുഗമിച്ചു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഗവർണർ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ, ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങീ രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സ്പീക്കർക്ക് അന്തിമോപചാരം അർപ്പിച്ചു.
11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും ഉച്ചയ്ക്ക് 12 മണിയോടെ ആര്യാനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വച്ചു.വൈകിട്ട് ഏഴിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.