എല്ലാം നശിപ്പിച്ചുകൊണ്ടുള്ള സംഹാരതാണ്ഡവമാണ് പ്രതിപക്ഷം നടത്തിയത്- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
എല്ലാം നശിപ്പിച്ചുകൊണ്ടുള്ള സംഹാരതാണ്ഡവമാണ് പ്രതിപക്ഷം നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്പീക്കറെ തടഞ്ഞ് സഭാനടപടികൾ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് ഉമ്മന്‍ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഭയിൽ ഉണ്ടായത് വേദനാജനകമായ കാര്യമാണെന്നും വാച്ച് ആൻഡ് വാർഡിനെ സ്പീക്കർ വിളിക്കില്ലെന്ന സമീപനം പ്രതിപക്ഷം മുതലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് അവതരിപ്പിക്കാനായില്ലെങ്കിൽ ഭരണപ്രതിസന്ധിയുണ്ടാകും. ഇതിനാണ് പ്രതിപക്ഷം ശ്രമിച്ചത്. എം.എൽ.എമാർക്ക് പരിക്കേറ്റത് വാച്ച് ആന്ഡ് വാർഡിനെ തള്ളിയപ്പോളെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് നൽകിയ സീറ്റിൽ നിന്നുകൊണ്ടാണ് മാണി ബജറ്റ് അവതരിപ്പിച്ചത്.
തീരുമാനിക്കുന്നത് സ്പീക്കറാണെങ്കിലും മന്ത്രിമാരുടെ സീറ്റ് നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന സാഹചര്യത്തിൽ മാണിസാറിന്‍റെ സീറ്റ് മാറ്റണമെന്ന് എഴുതിക്കൊടുത്തിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.