അറബികല്യാണം; 72കാരൻ പോലീസ് പിടിയിൽ
ഹൈദരാബാദ്: അറബികല്യാണത്തിനിടെ അറബ് ശെയ്ഖ് പിടിയിൽ. അറബികല്യാണത്തിന് പേരുകേട്ട ഹൈദരാബാദില്‍ വെച്ച് 17കാരിയെ വിവാഹം കഴിച്ച 72കാരനായ ഒമാൻ സ്വദേശിയാണ് സിറ്റി പോലീസിന്റെ പിടിയിലായത്. അല്‍ സനിദി ഖാമിസ് മുഹമ്മദ് ഖാമിസ് എന്നയാളാണ് അറസ്റ്റിലായത്.
കരാര്‍ പ്രകാരമാണ് വിവാഹം നടന്നത്. വിവാഹ ഉടമ്പടിക്കൊപ്പം വിവാഹമോചന പത്രവും ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് 15 ദിവസത്തേയ്ക്കാണ് പെണ്‍കുട്ടിയെ ഇയാൾ വിവാഹം ചെയ്തത്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ശെയ്ഖ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കായി ഹൈദരാബാദിലെ ബര്‍കസിലും ചന്ദ്രയാങുട്ടയിലും അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഇയാള്‍ ബ്രോക്കര്‍മാരായ നൂര്‍ജഹാനേയും ഷഫീഖ് മുഹമ്മദിനേയും സമീപിക്കുന്നത്.
വീട്ടുതടങ്കലിലായ പെണ്‍കുട്ടിക്ക് ഒരു ദിവസം ശെയ്ഖിനൊപ്പം കഴിയേണ്ടിവന്നുവെങ്കിലും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കുട്ടി പറഞ്ഞു. എന്നാല്‍ പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
സഹായിയായി എത്തിയ പത്തുവയസുകാരനാണ് പെൺകുട്ടിയെ പോലീസിൽ എത്തിച്ചത്. വിവാഹം നടത്തിക്കൊടുത്ത മതപണ്ഡിതന്‍ ഒളിവിലാണ്. ബ്രോക്കര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു.