പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യം
ദുബായ്: പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു നിശ്ചിത തുക നികുതി ഏര്‍പ്പെടുത്തണമെന്ന് യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിന്റെ ശുപാർശ. സ്വന്തം രാജ്യത്തേക്ക് വിദേശികള്‍ ഒഴുക്കുന്നത് കോടിക്കണക്കിന് ദിര്‍ഹമാണ്. ധനമന്ത്രാലയം വളരെ അടിയന്തിരമായി ഇതു നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. മണി എക്‌സ്‌ചേഞ്ച് വഴി രാജ്യത്ത് നിന്നും പുറത്തേക്ക് ഒഴുകിയ പണത്തിന്റെ കണക്കുകള്‍ നിരത്തിയാണ് നിര്‍ദേശം മുന്നോട്ട്‌വെച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള നികുതി ഏര്‍പ്പെടുത്തല്‍ അനധികൃത വഴിയിലൂടെ പണം രാജ്യത്തിന് പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്. ദൈനംദിന ജീവിത ചെലവ് വര്‍ദ്ദിച്ചിട്ട് പോലും നികുതി രഹിത രാജ്യമായത് കൊണ്ടാണ് വിദേശികളുടെ നിക്ഷേപ ആകര്‍ഷണ കേന്ദ്രമായി യു.എ.ഇ മാറിയിരിക്കുന്നത്.
അത്‌കൊണ്ടു തന്നെ വ്യക്തമായ പഠനങ്ങള്‍ നടത്താതെ ഇത്തരത്തിലുള്ള ഒരു നിയമവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് യുഎഇ സാമ്പത്തീക സഹമന്ത്രി ഉബൈദ് ഉമൈദ് അല്‍ തായര്‍ വ്യക്തമാക്കി.രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതില്‍ വിദേശികള്‍ക്കുള്ള പങ്ക് കുറച്ചു കാണാനാവില്ല. അടിസ്ഥാന വികസന മേഖലകളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതും വിദേശികളാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.