കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി എട്ടു വയസുള്ള കുട്ടികളുടെ കണ്മുന്നിൽ ഐസിസ് തീവ്രവാദികള്‍ ലിബിയന്‍ സൈനികന്റെ തലയറുത്തു
ഡേര്‍ന: പത്തുവയസിൽ താഴെയുള്ള കുട്ടികള്‍ക്ക് തീവ്രവാദ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഐസിസ് തീവ്രവാദികള്‍ ലിബിയന്‍ സൈനികന്റെ തലയറുത്തു. കഴിഞ്ഞ ഒക്ടോബറില്‍ ഐസിസ് പിടിച്ചെടുത്ത ലിബിയയുടെ വടക്കുള്ള ഡേര്‍ണ പട്ടണത്തിലാണ് സംഭവം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മതവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചെന്ന കുറ്റം ചുമത്തിയാണ് ലിബിയന്‍ സൈനികനായ അബ്ദുള്‍നാബി ഷുര്‍ഗാവിയേയെ ഐസിസ് തീവ്രവാദികള്‍ പിടികൂടിയത്. തുടര്‍ന്ന് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കുട്ടികളുടെ മുന്നില്‍ വെച്ച് പൈശാചികമായി കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിടുകയും ചെയ്തു.
രണ്ടു ചിത്രങ്ങളാണ് ഐ എസ് പുറത്തുവിട്ടത്. ഇതില്‍ ഒരെണ്ണം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച ഷുര്‍ഗാവിയെ വലിച്ചിഴച്ച് പള്ളിയുടെ പരിസരത്തെത്തിക്കുന്നതാണ്. മറ്റൊരു ചിത്രത്തില്‍ ഷുര്‍ഗാവിയുടെ വെട്ടിയെടുത്ത ശിരസ് ഉയര്‍ത്തി നില്‍ക്കുന്ന ഐസിസ് ഭീകരനേയും കൊലപാതകദൃശ്യം ആസ്വദിച്ച് നോക്കിനില്‍ക്കുന്ന കുട്ടികളേയും കാണാം. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി കുട്ടികളെ ഇത്തരം കൊലപാതകങ്ങള്‍ കാണാന്‍ അനുവദിക്കാറുണ്ടെന്നാണ് ഭീകരസംഘടന പറയുന്നത്.
ചിത്രങ്ങള്‍ പുറത്തു വന്നതോടെ ലിബിയൻ കാര്‍ട്ടൂണിസ്റ്റ് വരച്ച ‘ഡേര്‍ണയും അവിടുത്തെ ഭാവി കുട്ടികളും’ എന്ന കാര്‍ട്ടൂണ്‍ വൈറലായിട്ടുണ്ട്. ഒരു കൂട്ടം കുട്ടികളുടെ മുന്നില്‍ വെച്ച് മുഖംമൂടി ധരിച്ച ഭീകരന്‍ ഒരാളുടെ കഴുത്തറുക്കുന്നത് കണ്ട് നില്‍ക്കുന്ന ഓരോ കുട്ടിയുടേയും കൈയില്‍ ചെറിയൊരു പാവയുണ്ട്. ജീവനുള്ള വ്യക്തിയുടെ കഴുത്തറക്കുന്നത് കണ്ട് കുട്ടികള്‍ പാവയുടെ കഴുത്തറുത്ത് പഠിക്കുന്നു. നാളെ ജീവനുള്ള വ്യക്തിയുടെ തല വെട്ടാനുള്ള പരിശീലനം എന്ന അടിക്കുറിപ്പോടുകൂടിയ കാര്‍ട്ടൂണാണ് നല്‍കിയത്.