ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

single-img
14 June 2015

Chemmannurതിരൂര്‍: ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ എത്തി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാളാട് സ്വദേശി പാട്ടശേരി വീട്ടില്‍ ഇസ്മായില്‍(50) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വെച്ച്  ശനിയാഴ്ച ഉച്ചക്ക് 1.30ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ഇസ്മായില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അത്യാഹിത വിഭാഗത്തിൽ  പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ നിന്നും മകളുടെ വിവാഹാവശ്യത്തിനായി ജ്വല്ലറി ഏജന്റ് വഴി ഇസ്മയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നതില്‍ തുക കുടിശ്ശികയുണ്ടായിരുന്നു. പറഞ്ഞ സമയത്തിനുള്ളില്‍ ഇസ്മയിലിന് കുടിശ്ശിക തീര്‍ക്കാന്‍ സാധിച്ചില്ലെന്നും ഇതിന്റെ പേരില്‍ ജ്വല്ലറിയില്‍ നിന്നും ഏജന്റിന്റെ നേതൃത്വത്തില്‍ ആളുകള്‍ ഇസ്മയിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും അറിയുന്നു. ഇതിനെ തുടര്‍ന്ന് തിരൂര്‍ ജ്വല്ലറിയിലെ മാനേജരുമായി സംസാരിക്കാന്‍ എത്തിയതായിരുന്നു ഇസ്മയില്‍.

ജ്വല്ലറി മാനേജരായ കെ എം ആനന്ദുമായി ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കേ ഇസ്മയില്‍ തന്റെ പക്കല്‍ കടലാസില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കുപ്പിയിലുണ്ടായിരുന്നു പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാൽ പ്രമുഖ മാധ്യമങ്ങൾ ഈ വാർത്തയുടെ റിപ്പോർട്ട് വിശദമായി നൽകാൻ തയ്യാറായിരുന്നില്ല.

നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബോബി ചെമ്മണ്ണൂര്‍ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നുവെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതും പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല.

അതേസമയം ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയതിനും ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയതിനും ഇസ്മയിലിനെതിരെ ഐപിസി 447, 427 എന്നീ വകുപ്പുകളില്‍ കേസെടുക്കുമെന്ന് തിരൂര്‍ എസ്.ഐ വിശ്വനാഥന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഇസ്മയിൽ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.