മിശ്രവിവാഹങ്ങള്‍ക്കെതിരായ വിവാദ പരാമർശം;ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഖേദം പ്രകടിപ്പിച്ചു.
മിശ്രവിവാഹത്തെ കുറിച്ചുളള പ്രസ്താവനയില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്രവിവാഹത്തെ കുറിച്ചുളള പ്രസ്താവന ദുരുദ്ദേശ്യപരം ആയിരുന്നില്ലെന്നും ഏതെങ്കിലും മതവിഭഗത്തെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ബിഷപ്പ് അറിയിച്ചു.
ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടിൽ പറഞ്ഞു.
ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടർന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പിന്റെ വാക്കുകൾ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനിക്കുഴിക്കാട്ടിൽ ഖേദപ്രകടനം നടത്തിയത്.
‘മിശ്രവിവാഹം വിശ്വാസത്തിന് എതിരാണ്.സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണ്. ലൗജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണ്.മറ്റ് മതസ്ഥരായ യുവാക്കള്‍ പ്രണയം നടിക്കുകയും സഭാ വിശ്വാസികളായ പെണ്‍കുട്ടികള്‍ അവരോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിവരുകയാണ്. ദേവാലയങ്ങളില്‍ വച്ച് നടക്കുന്ന 100 വിവാഹങ്ങളില്‍ ആറെണ്ണം മിശ്രവിവാഹമാണ്. വിശ്വാസികളെന്ന നിലയില്‍ ഇത് തടയേണ്ടതാണ്.’ എന്നായിരുന്നു ആനക്കുഴിക്കാട്ടില്‍ നടത്തിയ പരാമര്‍ശം.
ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരുന്നു.ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തിയിരുന്നു.