ഒറ്റപ്പാലം – പാലക്കാട് റെയില്‍വേ പാതയില്‍ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

single-img
13 July 2015

trainപാലക്കാട്: ഒറ്റപ്പാലം – പാലക്കാട് പാതയില്‍ ലക്കിടിപ്പേരൂര്‍ പഞ്ചായത്തിലെ പൂക്കാട്ടുകുന്നില്‍ റെയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. സാരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. ട്രെയിന്‍ ഇടിച്ചതാണോയെന്ന് അറിവായിട്ടില്ല.

മരിച്ച കുട്ടിയുടെ കൈവെള്ളയില്‍ ആതിര ആര്‍.നായര്‍, തിരുമല വീട്, ഐരവന്‍ (പിഒ), കോന്നി, പത്തനംതിട്ട എന്ന് എഴുതിയിട്ടുണ്ട്. മൃതദേഹത്തിനരികില്‍നിന്ന് ലഭിച്ച ഫോണ്‍നമ്പരില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും നമ്പര്‍ തെറ്റാണെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നു പ്ലസ് ടു വിദ്യാര്‍ഥിനികളായ മൂന്നുപേരെ കാണാതായിരുന്നു. ഇവരാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.  സ്‌കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ കോന്നി പൊലീസ് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

മാവേലിക്കരയില്‍ നിന്ന് ഇവര്‍ ട്രെയിന്‍ കയറിയെന്ന വിവരം മാത്രമാണ് ലഭ്യമായിരുന്നത്. ഇവര്‍ തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.