വിവാദ ആള്‍ദൈവം രാധെമായ്ക്ക് പോലീസ് സമന്‍സ്

single-img
11 August 2015

Radhemaaമുംബൈ: ഗ്ലാമര്‍ വേഷത്തില്‍ ഭക്തരെ അനുഗ്രഹിക്കുന്ന വിവാദ ആള്‍ദൈവം രാധെമായ്ക്ക് പോലീസില്‍ ഹാജരായി മൊഴി നല്‍കാന്‍ സമന്‍സ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനത്തിന് പ്രേരിപ്പിച്ചു, ഭക്തര്‍ക്കൊപ്പം അശ്ലീല ചലനങ്ങളോടെ പ്രത്യക്ഷപ്പെട്ടു, ഗുജറാത്തിലെ കച്ചില്‍ ആറോളംപേരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു തുടങ്ങിയവയാണ് രാധെമായ്‌ക്കെതിരെയുള്ള പ്രധാന പരാതികള്‍. പൊതുവേദിയില്‍ ആഭാസകരമായ ചുവടുകള്‍, ചുംബനം, കെട്ടിപ്പിടിക്കല്‍ തുടങ്ങിയ ആരോപണങ്ങളുമുണ്ട്. ഇതിനിടെ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച് രാധെമാ മാധ്യമപ്രവര്‍ത്തകരെ കണ്ടു.

കഴിഞ്ഞദിവസംവരെ ഔറംഗാബാദിലെ ഹോട്ടലില്‍കഴിഞ്ഞിരുന്ന ഇവര്‍ ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്. സ്ത്രീധനപീഡനത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ കാന്തിവ്‌ലി പോലീസ്സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ടാണ് മുംബൈ പോലീസിന്റെ സമന്‍സ്.

തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലെത്തിയ രാധെമാ താന്‍ വളരെ സത്യസന്ധയും പരമകാരുണ്യവതിയും വിശുദ്ധയുമാണെന്ന് അവകാശപ്പെട്ടു.  കഴിഞ്ഞാഴ്ച നാസിക്കിലെ കുംഭമേളയില്‍ രാജസ്‌നാനത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഈ വിവാദ ആള്‍ദൈവത്തെ സന്ന്യാസി സമൂഹം വിലക്കിയിരുന്നു.