പാലായിൽ കന്യാസ്ത്രീയുടെ മരണ കാരണം തലയ്‌ക്ക് അടിയേറ്റെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പാലായിൽ കന്യാസ്ത്രീയെ കോൺവെന്റിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലാ ചെറുപുഷ്പം ആശുപത്രിയിലെ നഴ്സ് ആയിരുന്ന സിസ്റ്റർ അമലയാണ് (69) ആശുപത്രിയോട് ചേർന്നുള്ള സി.എം.സി കോൺവെന്റിലെ മുറിയ്ക്കുള്ളിൽ തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് കോട്ടയം എസ്.പി സതീഷ് ബിനോ പറഞ്ഞു. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം.
പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാത്രിയിൽ കന്യാസ്ത്രീയുടെ മുറിയിൽനിന്നും കരച്ചിലോ മറ്റ് ശബ്ദങ്ങളോ കേട്ടിരുന്നില്ലെന്ന് മറ്റ് കന്യാസ്ത്രികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കോൺവെന്റിൽ മോഷണശ്രമം നടന്നതായി സൂചനയുണ്ട്. കോൺവന്റിൽനിന്നും പണം നഷ്ടപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തിയുടേയും ഏലിയുടേയും മകളാണ് സി.അമല. കര്‍മലീത്ത സന്യാസമൂഹത്തിന്റെ പാലാ പ്രൊവിന്‍ഷ്യല്‍ സി. ലൂസി മരിയ, അസീസി സന്യാസ സഭാംഗം സി.ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.അതേസമയം സിസ്‌റ്റര്‍ അമലയുടെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായി.
ഭാരമുള്ള വസ്‌തു കൊണ്ട് തലയ്‌ക്ക് അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്‌റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്‌തമായി. പുലര്‍ച്ചെ രണ്ടരയ്‌ക്കും ഏഴ് മണിക്കും ഇടയ്‌ക്കാണ് മരണം സംഭവിച്ചതെന്നും പോസ്‌റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.