ഹരിയാനയിൽ ദളിത് ബാലനെ കൊലപ്പെടുത്തി
23 October 2015
ചണ്ഡീഗഡ്: പ്രാവിനെ മോഷ്‌ടിച്ചെന്ന കുറ്റം ആരോപിച്ച് പൊലീസുകാർ കസ്റ്റഡിയിലെടുത്ത ദളിത് ബാലനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചോദ്യം ചെയ്യലിനായി കൊണ്ടുപോയ ഗോവിന്ദ് (15) എന്ന ബാലനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ്മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് മർദ്ദനത്തെ തുടർന്നാണ് ഗോവിന്ദ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ പ്രശ്നം വിവാദമായി.
പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡും റെയിൽപാതയും ഉപരോധിച്ചു. മേഖലയിൽമണിക്കൂറുകളോളം റോഡ് ഗതാഗതവും ട്രെയിൻ ഗതാഗതവും മുടങ്ങി.
സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പൊലീസുകാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജാതിപ്പോരിന്‍റെ പേരിൽ രണ്ട് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിന് പിന്നാലെയാണ് ഈ സംഭവം.