സൗദിയിൽ അഞ്ചുവർഷത്തിനിടയിലെ കനത്ത മഴ
ജിദ്ദ: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ചൊവ്വാഴ്ച സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലുണ്ടായത്. നാല് മണിക്കൂറോളം ഇടവിട്ട് മഴ പെയ്തു. 22 മില്ലി മീറ്റർ മഴ പെയ്തതായി കാലാവസ്ഥാകേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുൻപ് 2009ലാണ് സൗദിയിൽ ഇത്ര വലിയ മഴ ഉണ്ടായിട്ടുള്ളത്.
സൗദിയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒരാഴ്ച മുമ്പേ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് സിവിൽ ഡിഫൻസ്, ട്രാഫിക്, പൊലീസ്, മുനിസിപ്പാലിറ്റി, ആരോഗ്യം, ദുരന്ത നിവാരണ കേന്ദ്രം തുടങ്ങിയവയ്ക്ക് കീഴിൽ ആവശ്യമായ മുൻകരുതലെടുത്തിരുന്നു.
സ്കൂളുകൾക്ക് മുൻകൂട്ടി അവധി നൽകി. വീടുകളിൽ തന്നെ കഴിയാനും അത്യാവശ്യത്തിന് പുറത്തുപോകേണ്ടിവരുന്നവർ ആവശ്യമായ മുൻകരുതലെടുക്കണമെന്നും ദുരന്തനിവാരണ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാന ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകി.