കൊല്ലത്ത് ആർ.ശങ്കർ പ്രതിമാ അനാശ്ചാദനം നടക്കുമ്പോൾ മകൻ മോഹൻ ശങ്കർ തിരുവനന്തപുരത്ത് കെപിസിസിയുടെ പ്രാർഥനാസംഗമത്തിൽ.ആർ.ശങ്കറെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആർ ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങുകൾ കൊല്ലത്ത് അരങ്ങേറുമ്പോൾ തലസ്ഥാനത്ത് കെപിസിസിയുടെ പ്രാർഥനാസംഗമം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ആർ ശങ്കറിന്റെ മകൻ മോഹൻ ശങ്കർ തുടങ്ങിയ പ്രമുഖരാണ് തിരുവനന്തപുരത്ത് പ്രാർഥനാസംഗമത്തിൽ പങ്കെടുക്കുന്നത്.
എസ്.എൻ.ഡി.പി യോഗം സംഘടിപ്പിക്കുന്ന മുൻ മുഖ്യമന്ത്രിയും യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കർ പ്രതിമ അനാവരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ ആദ്യം ക്ഷണിക്കുകയും പിന്നീട് പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മോഹൻ ശങ്കർ ഉൾപ്പടെയുള്ള മറ്റ് പല പ്രമുഖരും കൊല്ലത്തെ പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ കുടുംബം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. ചടങ്ങില്‍ മകന്‍ മോഹന്‍ ശങ്കറും മകള്‍ പ്രൊഫ. ശശികുമാരിയും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ചടങ്ങിനെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ലെന്ന് മോഹന്‍ ശങ്കര്‍ പറഞ്ഞു. ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോഹന്‍ ശങ്കര്‍ വ്യക്തമാക്കി. ഇതിനുള്ള ഉദാഹരണമാണ് ജന്മഭൂമിയില്‍ വന്ന ലേഖനമെന്ന് അദ്ദേഹം പറഞ്ഞു.
ആർ ശങ്കറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി പ്രാർഥനാസംഗമത്തിൽ പറഞ്ഞു. അദ്ദേഹത്തെ ആദരിക്കുന്നതിന് പകരം അവഹേളിക്കുന്ന ചടങ്ങാക്കി മാറ്റിയെന്ന് വി.എം സുധീരൻ ആരോപിച്ചു.