ഹർജി നൽകിയ അഭിഭാഷകനെതിരെ വധഭീഷണി ഉയർന്നതു ഗൗരവകരം; ആവശ്യമെങ്കിൽ ശബരിമലയിൽ അമിക്കസ്ക്യൂറിയായി നിയമിക്കും -സുപ്രീംകോടതി
ന്യൂഡൽഹി: എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ അഭിഭാഷകനെതിരെ വധഭീഷണി ഉയർന്നതു ഗൗരവകരമെന്ന് സുപ്രീംകോടതി. അഭിഭാഷകൻ പിന്മാറിയാലും കേസ് തുടരും. ആവശ്യമെങ്കിൽ ഹരീഷ്സാൽവയെ അമിക്കസ്ക്യൂറിയായി നിയമിക്കും. ഭരണഘടനാ പ്രശ്നമാണു പരിശോധിക്കുന്നത്.
ഈമാസം 18നു തന്നെ കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീകൾക്കുകൂടി ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചിരുന്നത്. ക്ഷേത്രത്തിൽ ഭരണഘടനാനുസൃതമായി സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാനാവില്ല.
എന്തുകൊണ്ടാണു സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാവില്ല.
മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രത്തിൽ മറ്റേതെങ്കിലും വിധത്തിൽ വിശ്വാസികൾക്കോ സന്ദര്‍ശകർക്കോ നിയന്ത്രണം ഏർപ്പെടുത്താമോ എന്നും സുപ്രീം കോടതി ആരാഞ്ഞിരുന്നു.ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുളള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ചു നിലപാട് അറിയിച്ചു സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.