വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ: രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

single-img
15 October 2016

 

kv

വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ വീഡിയോ. സംഭവം നടന്നത് കാസര്‍ഗോഡ് ജില്ലയിലാണെന്ന് മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞു.

വടക്കന്‍ ബിഹാറിലെ ഗണ്ണിപുര്‍ മേഖലയിലുള്ള കേന്ദ്രീയ വിദ്യാലയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. സ്രോതസ് വ്യക്തമല്ലാതിരുന്ന വീഡിയോയില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമാനമായ യൂണിഫോമാണ് വിദ്യാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്നത്. ബെഞ്ചില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയെ കൂട്ടംകൂടി നില്‍ക്കുന്ന സഹപാഠികള്‍ തല്ലിച്ചതയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ഇവരുടെ മര്‍ദ്ദനം. ബെഞ്ചില്‍ നിന്ന് എഴുന്നേല്‍പ്പിച്ച ശേഷവും മര്‍ദ്ദനം തുടരുന്നു. കാലുകൊണ്ടും പിന്നീട് ചെരുപ്പുകൊണ്ടും വിദ്യാര്‍ത്ഥിയെ മാറിമാറി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോ പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഉപേന്ദ്ര കുശ്വ കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മിഷണറോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സംഭവം നടന്ന സ്‌കൂള്‍ കണ്ടെത്തുകയും പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഖാസി മുഹമ്മദ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതേസമയം പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് പാട്‌ന എസ്പി ആശിഷ് ആനന്ദ് അറിയിച്ചു.

പട്നയില്‍ നിന്നും 71 കിലോമീറ്റര്‍ അകലെയാണ് ഗണ്ണിപുര്‍. സെപ്തംബര്‍ 25നാണ് ദാരുണമായ ഈ സംഭവം നടന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം വീഡിയോയുടെ സത്യാവസ്ഥ തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇതിനായി വീഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും എസ്പി അറിയിച്ചു. ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കൂ.

അതേസമയം സംഭവം നടന്ന ദിവസം തന്നെ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചിരുന്നെന്നും അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു അധ്യാപകന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായതോടെ മാത്രമാണ് പ്രിന്‍സിപ്പല്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. ആക്രമികളായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഒളിച്ചോടാന്‍ മനോഭാവമുള്ള കുറ്റവാളിയാണെന്നും അധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

സംഭവത്തെക്കുറിച്ചുള്ള പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ലഭിച്ചതായി ജില്ലാ മെജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര് സിംഗ് അറിയിച്ചു ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

https://www.youtube.com/watch?v=VGmM3HotDzM