ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതിക്ക് ദാരുണാന്ത്യം

single-img
17 August 2017

ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു. ഷാര്‍ജയില്‍ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസര്‍കോട് അടുക്കത്ത് വയല്‍ കടപ്പുറം മണ്ണിക്കമാ ഹൗസിലെ സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11ന് ദൈദ് റോഡിലായിരുന്നു അപകടം. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാല്‍ രാത്രി സ്ഥാപനം അടച്ച ശേഷം നാല് ജീവനക്കാരോടൊപ്പം സുനിത കാറില്‍ ദൈദിലേയ്ക്ക് പോകുകയായിരുന്നു. സുഹൃത്ത് സൂസനായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

ദൈദ് റോഡിലൂടെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വാതില്‍ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചതിനെ തുടര്‍ന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ റോഡ് ഡിവൈഡറിലിടിച്ച് കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ മലയാളിയായ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാളി യുവതി എന്നിവര്‍ക്ക് പരിക്കേറ്റു.

കാസര്‍കോട് നഗരസഭയില്‍ ബിജെപി കൗണ്‍സിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പ്രശാന്ത് സന്ദര്‍ശക വീസയില്‍ അടുത്തിടെയാണ് യുഎഇയിലെത്തിയത്.