നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി സി ജോർജ്ജ്: പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം നേതാവും മകനും പ്രമുഖ നടിയും

single-img
15 September 2017

കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോര്‍ജ് പറഞ്ഞു.

കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണ്. അവര്‍ നടന്‍ നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. എഡിജിപി സന്ധ്യയുടെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നത്. ദിലീപിന് ഉടന്‍ തന്നെ ജാമ്യം നല്‍കണം.

അറസ്റ്റിലായി ഇത്രനാള്‍ കഴിഞ്ഞിട്ടും ദിലീപിന് ജാമ്യം നല്‍കാന്‍ തയ്യാറാകാത്തതെന്തുകൊണ്ടെന്ന് കോടതി വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇരയായ നടിക്കെതിരേ താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന്‍ ഭീഷണിപ്പെടുത്തുകയാണ്.

എന്നാല്‍ എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരേ കേസ് എടുക്കാന്‍ അവര്‍ക്ക് കഴിയില്ല. പിസി ജോര്‍ജിനെതിരേ കേസ് എടുക്കാന്‍ തീരുമാനിച്ചശേഷം വനിതാകമ്മീഷന്‍ അധ്യക്ഷയായ തന്നെ മനുഷ്യവിസര്‍ജ്യമടക്കം പോസ്റ്റലായി അയച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായി എംസി ജോസഫൈന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ചീമുട്ടയ്‌ക്കെതിരേ ആരെങ്കിലും ചീമുട്ടയെറിയുമോ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.