മുസ്ലിം യുവാവിനെ പ്രണയിച്ചതിന് യോഗാകേന്ദ്രത്തിലെത്തിച്ച് കെട്ടിയിട്ട് കമ്പിയും വടിയും കൊണ്ട് മര്‍ദ്ദിച്ചു; തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; അമൃത ആശുപത്രിയില്‍ എത്തിച്ച് ഭ്രാന്താണെന്ന രേഖയുണ്ടാക്കി: അഷിതയുടെ വെളിപ്പെടുത്തല്‍
തൃപ്പൂണിത്തുറ: വിവാദ യോഗാകേന്ദ്രത്തിലെ പീഡനങ്ങള്‍ വെളിപ്പെടുത്തി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത്. തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തില്‍ അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളാണെന്ന വെളിപ്പെടുത്തലുമായി കണ്ണൂര്‍ പിണറായി സ്വദേശി അഷിതയാണ് രംഗത്തെത്തിയിരിക്കുന്നത്.
യോഗാകേന്ദ്രത്തിന്റെ മതില്‍ ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്നും പിടിയിലാകാതിരിക്കാന്‍ താന്‍ ഒളിവില്‍ താമസിക്കുകയാണെന്നും അഷിത പറഞ്ഞു. താനൊരു മുസ്ലിം യുവാവുമായി ഇഷ്ടത്തിലായിരുന്നു. ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നതിനാണു തന്നെ യോഗാകേന്ദ്രത്തിലെത്തിച്ചത്.
യോഗാകേന്ദ്രത്തില്‍ തന്നെ വായില്‍ തുണിതിരുകി അടിച്ചു. കമ്പിയും വടിയുമുപയോഗിച്ചു മര്‍ദ്ദിച്ചെന്നും ലൗ ജിഹാദെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനമെന്നും അഷിത പറയുന്നു.
യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് തന്നെ അമൃതാ ആശുപത്രിയില്‍ കൊണ്ടുപോയി ഭ്രാന്താണെന്നു രേഖയുണ്ടാക്കിയെന്നും ആശുപത്രിയില്‍ ഒരു നേരം ഏഴു ടാബ്ലറ്റു വരെ കഴിക്കേണ്ടിവന്നെന്നും അഷിത പറഞ്ഞു.
വ്യാജസര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുവിച്ചുവെന്നും യോഗാകേന്ദ്രത്തിന്റെ തിരുവനന്തപുരത്തുള്ള ശാഖയില്‍ ഇതിലും കടുത്ത പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും അങ്ങോട്ടേയ്ക്കു മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും അഷിത വ്യക്തമാക്കി.
അമ്പതില്‍ അധികം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. യോഗാകേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മനോജിനെ പെണ്‍കുട്ടികള്‍ പൂജിക്കണമെന്നു യോഗാകേന്ദ്രത്തില്‍ നിയമമുണ്ടായിരുന്നതായും താനുമായി ഇഷ്ടത്തിലായിരുന്ന യുവാവിനെ ഹിന്ദു മതത്തിലേക്കു മതം മാറ്റാന്‍ ശ്രമം നടന്നിരുന്നതായും അഷിത ആരോപിക്കുന്നു.