ദുബായിൽ മലയാളി യുവതികളെ വീട്ടുതടങ്കലിലാക്കി പെൺവാണിഭം: റാക്കറ്റിൽ കുടുങ്ങിയത് അഞ്ഞൂറിലധികം മലയാളി യുവതികൾ
തിരുവനന്തപുരം: ദുബായിൽ അഞ്ഞൂറിലധികം മലയാളി യുവതികളെ പെൺവാണിഭ സംഘങ്ങൾക്കു മനുഷ്യക്കടത്തു റാക്കറ്റ് വിറ്റതായി സൂചന. ഈ യുവതികളെ വീട്ടുതടങ്കലിലാക്കി പെൺവാണിഭം നടത്തിവരികയാണ്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നത്.
ഷാർജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റി ഇൗ കേസന്വേഷിച്ച സിബിഐക്കു വിവരം ലഭിച്ചെങ്കിലും തുടരന്വേഷണത്തിനു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. കടത്തപ്പെട്ടവരിൽ അഞ്ചു വർഷങ്ങൾക്കിടയിൽ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേർ. ഇതിൽ സിബിഐക്കു മൊഴി നൽകാൻ ധൈര്യപ്പെട്ടത് എട്ടു പേർ മാത്രം. രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങൾ ബന്ധപ്പെട്ട എംബസികൾക്കും കൈമാറിയിരുന്നു.
മലയാളി യുവതികളെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവതികളും ഇവരുടെ വലയിൽ പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുറ്റകൃത്യം നടന്നതു വിദേശ രാജ്യത്തായതിനാൽ അന്വേഷണത്തിൽ സിബിഐ ഏറെ പ്രതിസന്ധി നേരിട്ടു. അതിൽ ഒന്ന്, രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതികളുടെ മൊഴിയനുസരിച്ചു ഷാർജയിലും അജ്മാനിലും തെളിവെടുപ്പു നടത്താനും മഹസർ തയാറാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ്. മറ്റൊന്ന് കേസിലെ വിദേശ പൗരന്മാരായ കുറ്റവാളികളെക്കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാൻ അവസരമുണ്ടായില്ല എന്നതാണ്. കേസിൽ പിടിക്കപ്പെട്ടതു മലയാളികളായ ഇടനിലക്കാർ മാത്രം. പെൺവാണിഭ കേന്ദ്രങ്ങളുടെ യഥാർഥ നടത്തിപ്പുകാരെ വെളിപ്പെടുത്താൻ വിചാരണ നേരിടുന്ന പ്രതികളും തയാറായിട്ടില്ല.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പെൺവാണിഭ സംഘത്തിന്റെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും 20,000 മുതൽ 25,000 രൂപ വരെ ശമ്പളത്തിൽ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്തേക്കു കടത്തിയതെന്നും സിബിഐക്കു വിവരം ലഭിച്ചു.
അതേസമയം മനുഷ്യക്കടത്ത് ഇപ്പോഴും തകൃതിയായി തുടരുന്നതായി കേസിലെ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യുവതിയെ കൈമാറുമ്പോൾ ഏജന്റുമാർക്ക് 50,000 രൂപയാണു കമ്മിഷൻ.