കുവൈത്തിലെ പ്രവാസികള്‍ക്ക് തിരിച്ചടി: വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ നീക്കം

single-img
17 October 2017

കുവൈത്ത്: വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ കുവൈത്ത് മന്ത്രിസഭ നീക്കമാരംഭിച്ചു. ഇതുസംബന്ധിച്ച് മുതിര്‍ന്ന പാര്‍ലമെന്റംഗമായ വലിദ് അല്‍തബ് തബായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ അനുവദിക്കില്ല. വിദേശതൊഴിലാളികള്‍ക്ക് ക്വാട്ട സമ്പ്രദായം നടപ്പാക്കാനും വിസ പുതുക്കി നല്‍കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കരടുബില്ലില്‍ ഡോ. വലീദ് അല്‍തബ്തബായുടെ നിര്‍ദേശം.

അതേസമയം ഗൗരവമേറിയ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പദ്ധതി നടപ്പാക്കുന്നതിന് 10 വര്‍ഷം വേണമെന്ന് ഡോ. വലിദ് അല്‍തബ്തബായി വ്യക്തമാക്കി. എന്നാല്‍ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് മുതിര്‍ന്ന വനിതാ എം.പി. സഫ അല്‍ഹാഷിം പറഞ്ഞു. മൂന്നോ നാലോ വര്‍ഷത്തിനകം പദ്ധതി നടപ്പാക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെട്ടു.

ഗുരുതരമായ ഈ പ്രശ്‌നം ഇത്രയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന കടുത്തനിലപാടാണ് സഫ അല്‍ഹാഷിം പാര്‍ലമെന്റില്‍ സ്വീകരിച്ചത്. വിദേശികളുടെ ആരോഗ്യ ചികിത്സാഫീസ് വര്‍ധിപ്പിച്ച ആരോഗ്യമന്ത്രിയുടെ നടപടിയെ അവര്‍ പ്രശംസിച്ചു.

പെട്രോള്‍ വിലവര്‍ധന സ്വദേശികളെ ബാധിക്കാത്തവിധം കൂപ്പണ്‍ നല്‍കണമെന്നും ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഉണ്ടാകണമെന്നും എം.പി. ആവശ്യപ്പെട്ടു.