സൗദിയിൽ ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട് നിക്ഷേപം വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു

single-img
19 October 2017

 

രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എൻആർഐ അക്കൗണ്ട് നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇന്ത്യൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്‍റെ അഭ്യർഥനയെ തുടർന്നാണ് നടപടി.

 

കഴിഞ്ഞ നാലുവർഷത്തിനിടയിൽ സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ കുറച്ചുകാലമായി ഇന്ത്യൻ ധനകാര്യ ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് അടുത്തിടെ ഉണ്ടായ പരിഷ്കരണ നടപടികളുടെ തുടർച്ചയായാണ് എൻആർഐ അക്കൗണ്ടുകളും പരിശോധിച്ചത്.

 

ഇടപാടുകളിൽ വ്യക്തത കുറവുള്ള അക്കൗണ്ടുകളുടെ സ്രോതസ് ഉറപ്പുവരുത്താനാണ് ബന്ധപ്പെട്ട രാജ്യങ്ങളുടെ സഹായം തേടുന്നത്. പരിശോധിച്ച അക്കൗണ്ടുകളിൽ 2000 ഓളം എണ്ണത്തിന്‍റെ വിവരങ്ങൾ കണ്ടെത്തി നൽകാനാണ് സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അനുകൂലമായി പ്രതികരിച്ച സൗദി വാണിജ്യമന്ത്രാലയം അക്കൗണ്ട് ഉടമകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സർക്കുലർ അയക്കുകയായിരുന്നു. വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം നടന്നതായി തെളിഞ്ഞാൽ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

സൗദിയിലെ നിയമ നടപടികൾക്ക് ശേഷമേ ഇവരെ ഇന്ത്യക്ക് കൈമാറുകയുള്ളുവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തരം ഇടപാടുകൾക്ക് കൂട്ടു നിന്നവരിൽ സ്വദേശികൾ ഉണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും.