മലയാറ്റൂര്‍ പള്ളിവികാരിയെ കപ്യാര്‍ കുത്തിക്കൊന്നു

single-img
1 March 2018

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (58) കുത്തേറ്റ് മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു കുത്തേല്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാള്‍ക്കായി മലയാറ്റൂര്‍ വനത്തില്‍ തെരച്ചില്‍ നടക്കുകയാണ്.

ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെച്ചിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോശം പെരുമാറ്റത്തിന്റെ പേരില്‍ കപ്യാരെ മൂന്നു മാസം മുമ്പ് പള്ളിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

എന്നാല്‍, ഇന്ന് പള്ളിയിലെത്തിയ ജോണി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫാദറുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, തിരിച്ചെടുക്കില്ലെന്ന് ഫാദര്‍ സേവ്യര്‍ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ജോണി അരയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സേവ്യറെ കുത്തുകയായിരുന്നു.

ഫാദറിന്റെ നിലവിളി കേട്ടെത്തിയ മറ്റു വൈദികര്‍ അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ.സേവ്യര്‍. 1993 ഡിസംബര്‍ 27നായിരുന്നു പൗരോഹിത്യ സ്വീകരണം.