തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് താന്‍ മരിക്കണമെന്ന് ആഗ്രഹമുള്ളവരെന്ന് പിണറായി വിജയന്‍

single-img
4 March 2018

തിരുവനന്തപുരം: പതിവ് ആരോഗ്യപരിശോധനകള്‍ക്കായാണു ചെന്നൈ അപ്പോളോ ആശുപത്രിയില്‍ താന്‍ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍നിന്നു മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് സാധാരണ പരിശോധനയാണ്. 15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിനില്ല’. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ചമച്ച വാര്‍ത്തയാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘ഒരിക്കല്‍ താന്‍ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് പോവുമ്പോള്‍ എകെജി സെന്ററിനു മുന്നില്‍ ഒരാള്‍ ഇരിക്കുന്നു. അയാള്‍ അടുത്ത സുഹൃത്തുക്കളോട് പറയുകയാണ് എത്രയാളുകള്‍ വാഹനമിടിച്ച് മരിക്കുന്നുണ്ട് ഇവന്‍ മരിക്കുന്നില്ലല്ലോ എന്ന്.

അങ്ങനെ ചില വികാരക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അവര്‍ ചമച്ച വാര്‍ത്തയാണിത്’. അങ്ങനെയുള്ള ആളുകളുടെ ആഗ്രങ്ങളാണ് പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറഞ്ഞെന്ന വാര്‍ത്ത. അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് മാത്രം ഒരു മനുഷ്യന് അങ്ങനെ സംഭവിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.