ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാഭര്‍ത്താക്കന്മാരായി കഴിയാം: വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി: നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് അശോകന്‍

single-img
8 March 2018

ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം സാധുവാണെന്ന് സുപ്രീം കോടതി വിധിച്ചു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ കേരളഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രാജ്യം ഉറ്റുനോക്കിയിരുന്ന വിധി പ്രസ്താവിച്ചത്.

ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ല. ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാം, പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. ഷെഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസില്‍ ഹാദിയ തന്നെ കോടതിയില്‍ ഹാജരായി താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെന്ന് അറിയിച്ചിട്ടുണ്ട്. കോടതി അതിനൊപ്പം നില്‍ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു.

വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാകില്ല. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാഭര്‍ത്താക്കന്മാരായി കഴിയാന്‍ നിയമതടസമില്ല.

കേസ് ഇന്ന് രാവിലെ പരിഗണിച്ചപ്പോഴും ഷെഫിന്‍ ജഹാനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അതൊക്കെ നിങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഷെഫിന്‍ ജഹാനെതിരെയോ വേണമെങ്കില്‍ ഹാദിയക്കെതിരെയോ കേസെടുക്കാമെന്നും അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാമെന്നും പറഞ്ഞ പറഞ്ഞ സുപ്രീം കോടതി, പക്ഷേ വിവാഹത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും വിധിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയിസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് ഹാദിയയെ അച്ഛനൊപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. വിധിക്കെതിരെ പിന്നീട് ഷെഫിന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഷെഫിന് വേണ്ടി ഹാജരായത്. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ച് ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തി അഭിപ്രായം തേടിയിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു.

വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഹാദിയ പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്കോ ഷെഫിന്‍ ജഹാനൊപ്പമോ അയക്കാതെ ഹാദിയയെ പഠനം തുടരാനായി കോളേജിലേക്ക് അയക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സേലത്തെ ശിവരാജ് ഹോമിയോ കോളേജിലാണ് ഹാദിയ ഇപ്പോള്‍ പഠിക്കുന്നതും താമസിക്കുന്നതും.

അതേസമയം ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് പിതാവ് അശോകന്‍. ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും തട്ടികൂട്ട് വിവാഹമാണെന്നത് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അശോകന്‍ പറഞ്ഞു.