റിസ്‌വാനയെ കുത്തിക്കൊന്ന ശേഷം കുഞ്ഞബ്ദുള്ള സ്വയം ജീവനൊടുക്കി: സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളെ രണ്ടാഴ്ചയ്ക്കു ശേഷം ഖബറടക്കി

single-img
8 March 2018

ദമാം അല്‍ഹസ്സ പാതയിലെ അല്‍ഉയൂന്‍ എന്ന വിജനമായ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളെ രണ്ടാഴ്ചയ്ക്കു ശേഷം ഖബറടക്കി. റാഷിദിയ്യ പള്ളിയില്‍ നടന്ന ജനാസ നിസ്‌കാരത്തിനു ശേഷം അല്‍ഹസ്സയിലെ ഖബറിടത്തിലാണ് സംസ്‌കരിച്ചത്.

കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന (30) എന്നിവരുടെ മൃതദേഹങ്ങള്‍ ഫെബ്രുവരി പത്തൊമ്പതിനാണ് പൊലീസ് കണ്ടെത്തിയത്. രണ്ടാഴ്ചയോളം നീണ്ട നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് മൃതദേഹങ്ങള്‍ പൊലീസ് വിട്ടുനല്‍കിയത്.

രണ്ടു പേരെയും അടുത്തടുത്താണ് ഖബറടക്കിയത്. നാട്ടില്‍ നിന്ന് എത്തിയ റിസ്‌വാനയുടെ സഹോദരന്‍ ആഷിഖ്, ദുബായില്‍ നിന്നെത്തിയ അമ്മാവന്‍ മഹ്മൂദ്, റിയാദില്‍ നിന്നെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീം അബ്ദുല്ല എന്നിവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി സംബന്ധിച്ചു.

റിസ്‌വാനയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ക്രൂരകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തി സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇതില്‍ മറ്റാരുടെയും വിരലടയാളം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രണ്ടു മാസം മുന്‍പ് വിസിറ്റിങ് വീസയില്‍ എത്തി ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന.
കൊലപാതകവും ആത്മഹത്യയും ചേര്‍ന്ന സംഭവത്തിലെ പ്രതി ഭര്‍ത്താവ് കുഞ്ഞബ്ദുള്ള സംശയ രോഗം പ്രകടിപ്പിക്കുന്ന ശീലമുള്ള വ്യക്തിയാണെന്ന് പരിചയക്കാര്‍ പറഞ്ഞു.

മറ്റു ദൂഷ്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന കുഞ്ഞബ്ദുള്ള നാലു വര്‍ഷത്തിനു മുന്‍പ് നടന്ന വിവാഹശേഷം സംശയ രോഗത്തിന് അടിമയാവുകയായിരുന്നുവെന്നാണ് പരിചയക്കാര്‍ പറയുന്നത്. ഇതുമൂലം ഭാര്യയുമായി ഇടയ്ക്ക് അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ടത്രെ. ഇതിന്റെ ദുരന്തപൂര്‍ണമായ ഫലമായിരിക്കാം ഇരുവരുടെയും ദാരുണാന്ത്യം എന്നാണു കരുതുന്നത്.