പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; സൗദിയില്‍ ഈ മാസം പതിനെട്ടു മുതല്‍ വീണ്ടും സ്വദേശിവല്‍ക്കരണം

single-img
13 March 2018

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു. റെന്റ് എ കാര്‍ തൊഴിലുകളില്‍ നിന്നും സൗദി അറേബ്യയിലെ വിദേശികള്‍ പുറത്താകുന്നു. ഈ മാസം പതിനെട്ട് മുതലാണ് റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കുന്നത്.

സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശി യുവതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക, മൊത്തം തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

അക്കൗണ്ടിങ്, സൂപര്‍വൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്‍ഡ് ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാര്‍ റെന്റല്‍ മേഖലയില്‍ സൗദിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

നിയമം നടപ്പാവുന്നതു മുതല്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തും. സ്വദേശികള്‍ക്കായ സംവരണം ചെയ്ത തസ്തികകളില്‍ വിദേശി ജീവനക്കാരെ കണ്ടെത്തിയാല്‍ പിഴയായിരിക്കും തൊഴിലുടമയുടെ മേല്‍ ചുമത്തുകയെന്നും ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.

ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സ്വദേശിവല്‍ക്കരണം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോണ്‍ നമ്പറും ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വക്താവ് തുടര്‍ന്നു.