ദേശീയപാതയിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി

single-img
13 March 2018

ന്യൂഡല്‍ഹി: കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസം. ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധിയില്‍ നേരത്തെ സുപ്രിം കോടതി ഇളവ് വരുത്തിയിരുന്നു. ഈ ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നാണ് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക.

പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും നേരത്തെയുള്ള കോടതി വിധിയില്‍ പറഞ്ഞിരുന്നു. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭേദഗതി ഉത്തരവ്.