സമ്മര്‍ദതന്ത്രങ്ങളും വിലപേശലുകളും വിലപ്പോയില്ല: തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിട്ടു

single-img
16 March 2018

എന്‍.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ഒടുവില്‍ എന്‍ഡിഎ വിട്ടു. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ടിഡിപി എന്‍ഡിഎ വിട്ടത്. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഏകകണ്‌ഠേനയാണു തീരുമാനം. നേരത്തെ പാര്‍ട്ടി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഇന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും ടിഡിപി തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു നല്‍കിയ പ്രത്യേക സംസ്ഥാനപദവി വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണു വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വരുന്നത്.

ആന്ധ്ര വിഭജിച്ചപ്പോള്‍ മുന്‍ യുപിഎ സര്‍ക്കാരാണു സംസ്ഥാനത്തിനു പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായതോടെ പ്രത്യേക പദവി അനായാസം നേടിയെടുക്കാമെന്നായിരുന്നു തെലുങ്കുദേശത്തിന്റെ പ്രതീക്ഷ. എന്നാല്‍ വളരെയധികം സമ്മര്‍ദം ചെലുത്തിയിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയാറായില്ല. ഇതേത്തുടര്‍ന്നാണു സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം.

നേരത്തെ കേന്ദ്രബജറ്റില്‍ ആന്ധ്രപ്രദേശിന് ഒന്നും ലഭിക്കാതിരുന്നതും ടിഡിപിയെ പ്രകോപിപ്പിച്ചിരുന്നു. പ്രമുഖ കക്ഷിയായ ശിവസേനയും എന്‍ഡിഎയുമായി കലഹത്തിലാണ്. ടിഡിപിയും ബന്ധം ഉപേക്ഷിച്ചതോടെ മുന്നണിയെന്ന നിലയില്‍ ദുര്ബലമാവുകയാണ് എന്‍ഡിഎ. എന്നാല്‍, കക്ഷികളുടെ കൊഴിഞ്ഞുപോക്കു നിലവില്‍ കേന്ദ്ര സര്‍ക്കാരിനു ഭീഷണിയില്ല.