ആരാധനാലയങ്ങളുടെ മറവില്‍ ആയുധപരിശീലനം നടത്തുന്നത് തടയുമെന്ന് മുഖ്യമന്ത്രി

single-img
21 March 2018

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നത്. നിലവില്‍ ഇത് പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും വിഡി സതീശന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു. ഭക്തിയുടെ മറവില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പോലും ആയുധ പരീശീലനം നടത്തുന്നുവെന്നാണ് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചത്.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും അതുപോലെ തന്നെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ആര്‍എസ്എസുകാര്‍ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം അനധികൃത ആയുധ പരിശീലനത്തെ കുറിച്ച് വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആയുധപരിശീലനം സംബന്ധിച്ച വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസുകാര്‍ ചോര്‍ത്തി കൊടുത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലക്ഷേത്രങ്ങളിലും ആര്‍എസ്എസ് നേതൃത്വത്തില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ ആയുധപരിശീലനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.