ലോക്സഭാ തെരഞ്ഞെടുപ്പ്: രാഹുലും സോണിയയും പരാജയപ്പെടുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: പ്രതിപക്ഷം ഒന്നിച്ചാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോല്‍ക്കുമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി രംഗത്ത്. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കും സ്വന്തം മണ്ഡലങ്ങള്‍ നഷ്ടമാകും എന്നാണ് ബിജെപി നല്കിയ മറുപടി.
‘ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധിയും തോൽക്കാനുള്ള സാധ്യതയേറെയാണ്. അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ ഇവരൊന്നും ചെയ്യാത്തതിൽ ജനങ്ങൾ നിരാശയിലാണ്’– ബിജെപി വക്താവ് അനിൽ ബാലുനി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ വിശാലഐക്യം രൂപീകരിച്ചാൽ 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നു ബെംഗളൂരുവിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.
‘കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ഒരുമിച്ചാൽ ബിജെപി മാത്രമല്ല വാരാണസിയിൽ മോദി വരെ പരാജയം രുചിക്കും. നിലവിലെ ഭരണം പെട്ടെന്നുള്ള ഒന്നാണ്. ഇതു വർഷങ്ങളോളം കാണാൻ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഒരു പ്രത്യേക ഘട്ടത്തിലെത്തിയാൽ പിന്നെ ബിജെപി വിജയിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും വേണ്ട. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമർത്തുന്നവരോ ജനജീവിതത്തെ നശിപ്പിക്കുന്നവരോ അല്ല കോൺഗ്രസുകാർ’– രാഹുൽ പറഞ്ഞു.