ആളുകൾ ഏതെല്ലാം ചാനലുകള്‍ എത്രനേരം കാണുന്നു: ചിപ്പുകൾ സ്ഥാപിച്ച് മോദി സർക്കാരിന്റെ ‘ഒളിഞ്ഞുനോട്ടം’
ന്യൂഡല്‍ഹി: ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ (എസ്.ടി.ബി.) ഇലക്ട്രോണിക് ചിപ്പുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. പ്രേക്ഷകര്‍ ഏതെല്ലാം ചാനലുകള്‍ എത്രനേരം കാണുന്നുവെന്ന വിവരം കിട്ടാനെന്ന വ്യാജേന സ്വകാര്യതയിലേക്കു കടന്നുകയറാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഏതെല്ലാം പരിപാടികളാണ് അടച്ചിട്ട മുറിക്കുള്ളില്‍ ജനം കാണുന്നതെന്ന് അറിയാനാണ് മന്ത്രി സ്മൃതി ഇറാനി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലെല്ലാം മോദിസര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ വിവിധ നേതാക്കള്‍ ശക്തമായി പ്രതികരിച്ചു. ‘ഒളിഞ്ഞുനോട്ട സര്‍ക്കാര്‍’ എന്നു വിശേഷിപ്പിച്ച ട്വീറ്റില്‍ രണ്‍ദീപ് സുര്‍ജെവാല ”ബ്രെയ്ക്കിങ്! ബി.ജെ.പി.യുടെ അടുത്തഘട്ട നിരീക്ഷണം ഇതാ വെളിപ്പെടുന്നു” -എന്നാണ് ഈ നടപടിയെ വിശേഷിപ്പിച്ചത്.
പുതിയ എസ്.ടി.ബി.കളില്‍ ചിപ്പു സ്ഥാപിച്ചാല്‍ ഏതെല്ലാം പരിപാടികള്‍ എത്രനേരം കാണുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കുമെന്ന് വാര്‍ത്താവിനിമയ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിലൂടെ പരസ്യം നല്‍കുന്നവര്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിക്കും (ഡി.എ.വി.പി.) പരസ്യത്തിനുള്ള പണം വിവേകപൂര്‍വം ചെലവിടാം. എല്ലാ ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എസ്.ടി.ബി.കളില്‍ ചിപ്പ് പിടിപ്പിക്കണമെന്ന് വാര്‍ത്താവിനിമയ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.