തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവെയ്പ്പ്: ഒരു മരണം

single-img
23 May 2018

തൂത്തുക്കുടി: കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. അണ്ണാനഗറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാളിയപ്പനാണ് (24) മരിച്ചത്.

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് രാവിലെ മുതല്‍ തന്നെ പലയിടത്തും സംഘര്‍ഷം രൂക്ഷമായിരുന്നു. ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രോക്ഷാകുലരായ ജനങ്ങള്‍ ഇന്ന് വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടരുടെ ബന്ധുകളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രാവിലെ മുതല്‍ ജനറല്‍ ആശുപത്രിക്ക് സമീപം വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. തൂത്തുക്കുടിയുടെ പലഭാഗത്തും സമരക്കാരെ ഓടിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അണ്ണാനഗറില്‍ പോലീസ് വെടിവച്ചത്.

പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്‍, നടന്‍ കമലഹാസന്‍, എംഡിഎംകെ നേതാവ് വൈക്കോ എന്നിവര്‍ തൂത്തുക്കുടിയിലെത്തി പരിക്കേറ്റവരേയും സമരക്കാരേയും സന്ദര്‍ശിച്ചു. വേദാന്ത കമ്പനിക്ക് വേണ്ടിയാണ് പോലീസ് ആളുകള്‍ക്കെതിരെ വെടിവച്ചതെന്ന് സമരസമിതിയും ആരോപിച്ചു.