കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയെന്ന് റവന്യൂ മന്ത്രി

single-img
10 August 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കരവ്യോമനാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് വിലയിരുത്തി.

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.

ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം മഴക്കെടുതിയെ തുര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇടുക്കിലയടക്കം ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടത്തിയത് കൊണ്ട് വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല.

പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന്റെയടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ അല്‍പം കുറവ് വരുത്തിയിട്ടുണ്ട്.

കേന്ദ്ര സംഘം ഇപ്പോഴും കേരളത്തിലുണ്ട്. ദുരന്തസമയത്ത് തന്നെ കേന്ദ്ര സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. ബലിതര്‍പ്പണമടക്കമുള്ള കാര്യങ്ങളില്‍ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ ചെയ്യുക. സര്‍ക്കാരിനോട് ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണം. സമൂഹ്യമാധ്യമങ്ങളിലടക്കം ജാഗ്രതയോടെ ഇടപെടണം. അവലോകന യോഗത്തിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.