പടക്കവില്‍പനയ്ക്ക് നിരോധനമില്ല: ഹര്‍ജി ഉപാധികളോടെ സുപ്രീം കോടതി തള്ളി: ഓണ്‍ലൈന്‍ വില്‍പന പാടില്ല

single-img
23 October 2018

രാജ്യവ്യാപകമായി പടക്കങ്ങളും പടക്കനിര്‍മാണവും പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി ഉപാധികളോടെ സുപ്രീം കോടതി തള്ളി. മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്കു മാത്രമേ അംഗീകാരം ലഭിക്കൂ. ഇവ ഉപയോഗിക്കുന്നതിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരിക്കും.

ദിപാവലി അഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ പത്തു വരെയും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു രാത്രി 11:55 മുതല്‍ 12:30 വരെയും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടുള്ളു. ലൈസന്‍സ് ലഭിച്ച ആളുകള്‍ക്ക് മാത്രമേ പടക്കം വില്‍ക്കാന്‍ സാധിക്കു.

ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പടക്കനിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് മുമ്പ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പൂര്‍ണമായി നിരോധിക്കരുതെന്നും പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും പടക്കനിര്‍മാതാക്കള്‍ നേരത്തെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.