സൗദിയില്‍ 3 മലയാളികളെ അരും കൊലചെയ്തു; പ്രതികളുടെ വധശിക്ഷ നടപ്പാക്കി
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വധശിക്ഷ നടപ്പാക്കി. സൗദി പൗരന്മാരായ യൂസുഫ് ബിന്‍ ജാസിം ബിന്‍ ഹസന്‍ അല്‍മുതവ്വ, അമ്മാര്‍ ബിന്‍ യുസ്രി ബിന്‍ അലി ആലുദുഹൈം, മുര്‍തസ ബിന്‍ ഹാശിം ബിന്‍ മുഹമ്മദ് അല്‍മൂസവി എന്നിവര്‍ക്കാണ് ഖത്തീഫില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2010ല്‍ സ്വഫ്വയിലെ കൃഷിയിടത്തിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന്‍ അബൂബക്കര്‍, തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം, കൊല്ലം കണ്ണനല്ലൂര്‍ ശൈഖ് ദാവൂദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി അക്ബര്‍ ഹുസൈന്‍ ബഷീര്‍, വില്ലുക്കുറി കല്‍ക്കുളം ഫാത്വിമ സ്ട്രീറ്റില്‍ ലാസര്‍ എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയ പ്രതികള്‍ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം കൈകാലുകള്‍ ബന്ധിച്ചും വായകള്‍ മൂടിക്കെട്ടിയും ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ ഇവരെ തുടര്‍ന്ന് തോട്ടത്തില്‍ വലിയ കുഴിയില്‍ തള്ളി മണ്ണിട്ടു മൂടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഇന്ത്യക്കാരുടെ പണവും മൊബൈല്‍ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും പ്രതികള്‍ തട്ടിയെടുത്തിരുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖകളും കുഴിയിലിട്ട് മൂടിയിരുന്നു. കൊലപാതകം നടന്ന് നാലു വര്‍ഷത്തിനു ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്. 2014 ജനുവരിയില്‍ തോട്ടം പാട്ടത്തിനെടുത്തയാള്‍ ജലസേചന പൈപ്പിടനായി മണ്ണെടുക്കുന്നതിനിടെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ തലയോട്ടികളും തിരിച്ചറിയല്‍ രേഖകളും കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ മാസങ്ങള്‍ എടുത്തു. ഷാജഹാന്റെയും സലീമിന്റെയും തിരിച്ചറിയല്‍ രേഖകള്‍ മണ്ണില്‍ നിന്ന് കിട്ടിയതാണ് നിര്‍ണായക വഴിത്തിരിവായത്. മണ്ണിനടിയില്‍ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് അയച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് കൃത്യം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. കേസില്‍ ഖത്തീഫ് ക്രിമിനല്‍ കോടതിയില്‍ വിചാരണ രണ്ടു വര്‍ഷം നീണ്ടു. അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കും 2016 മെയില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ശിക്ഷ നടപ്പാക്കുന്നതിന് ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതോടെയാണ് മൂന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.